Saturday, June 4, 2016

ക്രൂശിന്‍ ചുവട്ടിലെ അമ്മ.. എന്‍റെ അമ്മ.. !

യേശു എനിക്ക് തന്ന ക്രൂശിന്‍ചുവട്ടിലെ എന്‍റെ അമ്മ.. അതാണ്‌ എനിക്ക് പരിശുദ്ധ മറിയം. എന്നെ രക്ഷിക്കാന്‍ ഈ ഭൂമിയില്‍ അവതരിച്ചവനും, എനിക്കായി തന്‍റെ അവസാന തുള്ളി രക്തം വരെയും ചൊരിഞ്ഞവനുമായ യേശുനാഥന്‍, അവന്‍റെ മരണക്കിടക്കയില്‍ കിടന്നു കൊണ്ട് എനിക്ക് സമ്മാനിച്ച എന്‍റെ അമ്മ..!
രക്ഷയെ പ്രതീക്ഷിക്കുന്ന ഏതൊരുവനും കുരിശിലേക്കു നോക്കണമെന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. സംഖ്യാ പുസ്തകത്തില്‍, ആഗ്നേയ സര്‍പ്പത്തിന്റെ കടിയേറ്റു മരണപ്പെട്ടു കൊണ്ടിരുന്ന ഒരു ജനത്തെ രക്ഷിക്കുവാന്‍ ദൈവം മോശക്ക് പറഞ്ഞു കൊടുത്ത ഉപാധി പിച്ചള സര്‍പ്പമായി മരുഭൂമിയില്‍ ഉയര്‍ത്തപ്പെട്ടു. (സംഖ്യാ 21:9) അതിനെ നോക്കിയ ജനം സര്‍പ്പ ദംശനത്തില്‍ നിന്നും മരണത്തിന്‍റെ ഘോരമായ പിടിയില്‍ നിന്നും രക്ഷിക്കപ്പെട്ടു.
ആദ്യമായി ലോകത്തിലേക്ക് പാപം കയറ്റു മതി ചെയ്യപ്പെട്ടത് സര്‍പ്പത്തിന്റെ രൂപത്തിലാണ്. പറുദീസയില്‍ വച്ച് സര്‍പ്പത്തിന്റെ ആദ്യ ദംശനമേറ്റ ഹവ്വാമ്മയിലൂടെ ലോകത്തില്‍ സാത്താന്‍ തന്‍റെ നരവേട്ട ആരംഭിച്ചു. അതില്‍ അവന്‍ ദിനംപ്രതി ശക്തനായിക്കൊണ്ടുമിരുന്നു. അവന്‍റെ പിടിയില്‍ നിന്നും മനുഷ്യ കുലത്തിന് രക്ഷ നേടിക്കൊടുക്കുവാന്‍, സാത്താന്‍ ഏതു ഉപാധിയിലൂടെ ലോകത്തിലേക്ക് പാപം കയറ്റുമതി ചെയ്തുവോ, അതേ "ഉപാധി"യെത്തന്നെ തോളിലേറ്റി യേശുനാഥന്‍ കുരിശില്‍ മരിച്ചു.. പാപ സംവാഹകനായ സര്‍പ്പത്തിന്റെ തല തകര്‍ത്തുകൊണ്ട്, ലോകത്തിന്‍റെ സകല പാപങ്ങളെയും, പാപകാരണങ്ങളെയും അങ്ങനെ അവന്‍ തന്നോടൊപ്പം ക്രൂശിച്ചു. സംഖ്യാ പുസ്തകത്തിലെ പിച്ചള സര്‍പ്പം തന്‍റെ സ്വന്ത മരണത്തിന്‍റെ മുന്‍-നിഴലായിരുന്നുവെന്ന് യോഹന്നാന്‍റെ സുവിശേഷത്തിലൂടെ യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.. "ഞാന്‍ ഭൂമിയില്‍ നിന്നും ഉയര്‍ത്തപ്പെടുമ്പോ.ള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും.." (യോഹ : 12:32) എന്ന് അവന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചുവല്ലോ.
അതു കൊണ്ട് തന്നെ രക്ഷയെ പ്രതീക്ഷിക്കുന്ന ഏതൊരു വിശ്വാസിയും, നോക്കുന്നതും, നോക്കേണ്ടതും കുരിശിലേക്കു തന്നെയാണല്ലോ. അങ്ങനെ കാല്‍വരിയി.ല്‍, കുരിശിന്‍റെ ചുവട്ടില്‍, കുരിശിലേക്കു തന്നെ നോക്കി നമ്മുടെ ഒരു പ്രതിനിധിയായി നിന്നിരുന്ന തന്‍റെ പ്രിയ ശിഷ്യനായ യോഹന്നാന് യേശു ഒരു സമ്മാനം കൊടുത്തു. ലോകത്തിലേക്കും ഏറ്റവും വിശിഷ്ട്ടമായ സമ്മാനം. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് അവന്‍ ലോകത്തിലേക്കും വെച്ച് ഏറ്റവും സ്നേഹിക്കുന്ന വിശിഷ്ട്ട വ്യക്തി സ്വന്തം അമ്മ തന്നെയാണെന്നിരിക്കെ, കുരിശില്‍ കിടന്നു കൊണ്ട് യോഹന്നാന് കൊടുത്ത സമ്മാനത്തിന്‍റെ ഔന്നിത്യം വിവരിക്കേണ്ടതില്ലല്ലോ.
മരണ മൊഴി ലോകത്തിലെ ഏതു കോടതിയിലും വളരെ പ്രധാനപ്പെട്ട തെളിവുകളായി സ്വീകരിക്കപ്പെടാറുണ്ടല്ലോ. മരണമൊഴിക്ക് അത്രയധികം പ്രാധാന്യം ലോകം നല്‍കുന്നുവെങ്കി.ല്‍, രക്ഷയെ പ്രതീക്ഷിച്ച്, ആത്മാര്‍ഥതയോടെ കുരിശിലേക്കു നോക്കുന്ന ഏതെങ്കിലും ഒരു വിശ്വാസിക്ക്, രക്ഷ പ്രധാനം ചെയ്ത അതേ രക്ഷക.ന്‍ തന്നെ കുരിശില്‍ കിടന്നു തലചായ്ക്കും മുന്‍പ്, തനിക്ക് സമ്മാനമായിത്തന്ന, അമ്മയെ തള്ളിപ്പറയാനാവുമോ..? ഒരിക്കലുമില്ല. യോഹന്നാന്‍ അവളെ അന്നുമുതല്‍ തന്‍റെ സ്വന്ത ഭവനത്തില്‍ സ്വീകരിച്ചു എന്നാണു വചനം പഠിപ്പിക്കുന്നത്‌. (യോഹ : 19:26 -27)
അവനില്‍ നിന്നും രക്ഷ സ്വീകരിച്ച ഒരു വിശ്വാസി പോലും ഇതില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ചിന്തിച്ചുകൂടല്ലോ.. യേശുവിന്‍റെ അമ്മയെതന്‍റെ മരണക്കിടക്കയില്‍ കിടന്നു കൊണ്ട് എനിക്ക് സമ്മാനമായി നല്‍കിയ എന്‍റെ അമ്മയെ, എത്ര സ്നേഹത്തോടെ  ഞാന്‍ ഭവനത്തില്‍ സ്വീകരിച്ചാല്‍ മതിയാകും..? എത്ര ആര്‍ദ്രതയോടെ ഞാന്‍ അവളെ എന്‍റെ ഭവനത്തി.ല്‍ സൂക്ഷിച്ചാല്‍ മതിയാകും..?
ഒരു കാര്യം നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.. യോഹന്നാനോട് യേശു പറഞ്ഞതുപോലെ തന്നെ മറിയത്തോടും അവന്‍ തന്‍റെ മരണമൊഴി ചൊരിഞ്ഞു.. അവള്‍ക്കു യോഹന്നാനെ മകനായി നല്‍കി, അവള്‍ യോഹന്നാനെ മകനായി സ്വീകരിക്കുകയും ചെയ്തു. ഇന്ന് യോഹന്നാന്‍റെ സ്ഥാനത്തു നില്‍ക്കുന്ന ഞാന്‍ എന്‍റെ അവിശ്വസ്തതയാല്‍ അമ്മയെ തള്ളിപ്പറഞ്ഞാലും, തന്‍റെ മകനോട്‌ ഒരിക്കലും അവിശ്വസ്തത കാണിച്ചിട്ടില്ലാത്ത ആ അമ്മ, ഒരിക്കലും, തന്‍റെ ദിവ്യ മകന്‍ കുരിശില്‍ കിടന്നു കൊണ്ട് അവള്‍ക്കു സമ്മാനിച്ച മകനെ (എന്നെ) അവള്‍ തള്ളിക്കളയുകയില്ലെന്നത്, തീര്‍ച്ച..! 
ഇന്ന് അനേകര്‍ അവളെ പുറംവാതിലില്‍ നിര്‍ത്തുന്നുണ്ട്. ഓര്‍ക്കുക... നാം അവളെ പുറംവാതിലില്‍ നിര്‍ത്തിയാലും, സ്വപുത്രന്‍ ഏല്പിച്ച വാക്ക് ലെന്ഘിച്ചുകൊണ്ട്‌ നമ്മെ ഉപേക്ഷിച്ചു പോകുവാന്‍ അവള്‍ക്ക് സാധ്യമല്ല, വിശിഷ്യ.. നമുക്കായുള്ള അവളുടെ മാദ്ധ്യസ്ഥം അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കും..
വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്... ഞാന്‍ എന്‍റെ വിശ്വാസ വഴികളില്‍ എവിടെയെങ്കിലും വച്ച് അമ്മയെ തള്ളിക്കളഞ്ഞു എന്ന് കരുതുക.. അന്ത്യ വിധിനാളില്‍, വിധിയാളനായി നില്‍ക്കുന്ന  യേശുനാഥന്‍ എന്നോട് ചോദിക്കുന്ന ഈ ചോദ്യത്തിന് ഞാന്‍ എന്ത് മറുപടി പറയും..?
"ഹേ മനുഷ്യാ.. നിന്‍റെ രക്ഷക്കായി ഞാന്‍ ഏറ്റെടുത്ത കുരിശുമരണ നേരത്ത്, ഞാന്‍ കുരിശില്‍ കിടന്നുകൊണ്ട് നിനക്ക് ഏല്‍പ്പിച്ചു തന്ന എന്‍റെ അമ്മ എവിടെ..? നീ അവളെ എവിടെ തള്ളിക്കളഞ്ഞു..? നീ അവളെ ഏതു വഴിയില്‍, ആരുടെ ഉപദേശപ്രകാരം ഉപേക്ഷിച്ചു..?"
വചനം അനുസരിച്ച് ജീവിക്കുന്നുവെന്ന് അവകാശപ്പെടുന്ന നമ്മുക്കോരോരുത്തര്‍ക്കും, ഈ ചോദ്യത്തിന് മറുപടി പറയുവാന്‍ ഉത്തരവാദിത്വമുണ്ട്..! അല്ലെങ്കില്‍ യോഹന്നാന്‍റെ സുവിശേഷം 19 -)o  അദ്ധ്യായം നാം വലിച്ചു കീറി ഉപേക്ഷിക്കേണ്ടി വരും.
യോഹന്നാനെപ്പോലെ നമ്മുക്കും നമ്മുടെ അമ്മയെ, നമ്മുടെ വ്യക്തി ജീവിതത്തിലും, കുടുംബത്തിലും ഒരുപോലെ സ്വീകരിക്കാം. കൊടുക്കേണ്ട എല്ലാ ബഹുമാനവും, സ്രേഷ്ട്ടതയും നല്‍കി നമ്മുക്ക് നമ്മുടെ അമ്മയെ നമ്മുടെ കുടുംബത്തില്‍ തന്നെ സംരക്ഷിക്കാം, അതുവഴിയായി കാനായിലെ കുടുംബത്തിന്‍റെ ആവശ്യങ്ങളില്‍ സ്വയമേ ഇടപെട്ട ആ അമ്മയുടെ സ്നേഹവും ദിവ്യമായ ഇടപെടലുകളും നമ്മുക്കും അനുദിനം രുചിച്ചറിയാന്‍ ഇടവരുകയും ചെയ്യും..

No comments:

Post a Comment