Wednesday, May 11, 2016

നല്ല വിളകളെ കളകളായി തെറ്റിദ്ധരിക്കരുതേ..!!

മനുഷ്യന്‍ സ്രേഷ്ട്ടതയില്‍ സൃഷ്ട്ടിക്കപ്പെട്ട സമൂഹജീവിയായതിനാല്‍ അവന്‍റെ ജീവിതത്തില്‍ നിത്യേന അനേകരുമായി സംസാരിക്കുന്നതും ഇടപെഴകുന്നതും ഒഴിവാക്കാനാകില്ല. ക്രിസ്തീയ ജീവിതം വേറിട്ട ജീവിതമാണെന്ന് നാം തിരിച്ചറിയുമ്പോഴും, യഥാര്‍ത്ഥ വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ടും, എന്നാല്‍ തന്‍റെ മനോഹരമായ സൃഷ്ട്ടികര്‍മ്മത്തിലൂടെ ദൈവം ഊന്നല്‍ നല്‍കിയിരിക്കുന്ന മാനവികതക്കും, പ്രകൃതി നിയമങ്ങള്‍ക്കും വിരുദ്ധമാകാതെയുമുള്ള വേറിട്ട ജീവിതമാണ് കൈക്കൊള്ളേണ്ടതെന്നും കൂടി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു..

ആത്മീയ ജീവിതം ഒച്ചിന്‍ കൂട്ടില്‍ കയറിയിരിക്കേണ്ട ജീവിതമല്ല. ജാതി മത ഭേതമന്യേ സഹജീവികളുമായി ദൃഡമായ ബന്ധം പുലര്‍ത്തിക്കൊണ്ട് തന്നെ നമ്മുടെ ആത്മീയ ജീവിതം പുഷ്ട്ടിപ്പെടുത്തുവാന്‍ നമ്മുക്ക് കഴിയണം. നമ്മുടെ “ആത്മബല”ത്തിന്‍റെ ഉപഭോക്താക്കളാകുവാന്‍ നമ്മോടിടപെടുന്ന എല്ലാവര്‍ക്കും കഴിയുകയും വേണം. അപ്പോഴാണ്‌ നമ്മുടെ ആത്മീയ ജീവിതം സാര്‍ത്ഥകമാകുക.  അനേകരുമായുള്ള ബന്ധം നമ്മുടെ ആത്മീയ ജീവിതത്തെ ശോഷിപ്പിക്കുകയല്ല പ്രത്യുത ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്.. മറിച്ച് ശോഷിപ്പ് സംഭവിക്കുന്നു എന്ന് തോന്നിയാല്‍ നമ്മുടെ വിശ്വാസത്തിന്‍റെ ശക്തി മാറ്റുരക്കപ്പെടുന്നു എന്ന് കൂടി നാം തിരിച്ചറിയണം.

ഒരു നല്ല മാനസാന്തരത്തിലൂടെ, നമ്മുടെ ആത്മീയ ജീവിതം നാം ചിട്ടപ്പെടുത്തുമ്പോള്‍, പലപ്പോഴും നേരത്തെ ഉണ്ടായിരുന്ന നമ്മുടെ സൌഹൃദവലയം ചുരുങ്ങുകയും, ആത്മീയ മേഘലയില്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട സൌഹൃതങ്ങള്‍ വളരുകയും ചെയ്യുന്നു. പഴയ സൌഹൃതങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുന്ന മനോഭാവം "നമ്മുടെ മാറ്റത്തെ" പുച്ഛത്തോടെ കാണുവാനേ അവരെ പ്രേരിപ്പിക്കുകയുള്ളൂ.. മറിച്ച് അവരോടു സ്നേഹത്തോടെ പെരുമാറിക്കൊണ്ട് അവരെ നമ്മിലേക്കും നാം സ്വീകരിച്ചിരിക്കുന്ന പുതിയ ജീവിത ശൈലിയിലേക്കും ആകര്‍ഷിക്കുവാനാണ് നാം പരിശ്രമിക്കേണ്ടത്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്‍റെ പതിമൂന്നാം അദ്ധ്യായത്തില്‍ കളകളുടെ ഉപമയിലൂടെ യേശു നമ്മെ ഒട്ടനവധി കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു (Mathew 13:24-43). അതിന്‍റെ ഇരുപത്തി എട്ടാമത്തെ വചനത്തില്‍ "ഞങ്ങള്‍ പോയി കളകള്‍ പറിച്ചു കൂട്ടട്ടെ" എന്ന് വേലക്കാര്‍ ചോദിക്കുമ്പോള്‍, ഇരുപത്തി ഒന്‍പതാമത്തെ വചനത്തില്‍ അതിന് യജമാനന്‍ മനോഹരമായ മറുപടി നല്‍കുന്നു "വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പ്ചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്ന് വരും." ആത്മീയ ചുറ്റുവട്ടങ്ങളില്‍ ജീവിക്കുന്നവരും, അനേകരുമായി ഇടപെടുന്നവരുമായ നാമെല്ലാവരും വളരെ ശ്രദ്ധയോടെ ധ്യാനിക്കേണ്ട വചനങ്ങളാണിവ.. ഈ വചനങ്ങള്‍ ധ്യാനിച്ചപ്പോള്‍ എനിക്ക് ദൈവം തന്ന ചില ചിന്തകള്‍ ഞാന്‍ പങ്കു വെക്കട്ടെ. ഈ വാക്യത്തിന്‍റെ അര്‍ഥം, സാധാരണ വേലക്കാര്‍ക്ക് യഥാര്‍ത്ഥ ഗോതമ്പ് ചെടിയും, കളയും തമ്മില്‍ തിരിച്ചറിയാന്‍ കഴിവില്ലെന്നല്ലേ?

അടുത്ത വചനത്തില്‍ "കൊയ്ത്തു വരെ കളകള്‍ അവിടെ നിന്ന് വളര്‍ന്നു കൊള്ളട്ടെ, കൊയ്ത്തുകാരെക്കൊണ്ട് കളകളും വിളകളും വേര്‍തിരിപ്പിച്ചു കൊള്ളാം” എന്നും യജമാനന്‍ അവരോടു തീര്‍ത്ത്‌ പറയുന്നു.

മുപ്പത്തി ഒന്‍പതാമത്തെ വചനത്തില്‍ യേശു ഉപമ വിശദീകരിച്ചു കൊണ്ട് ശിഷ്യന്മാരോട് പറഞ്ഞു, "കൊയ്ത്തുകാര്‍ ദൈവദൂതന്മാര്‍" ആണെന്ന്. സാധാരണ വേലക്കാരന്‍ എത്ര സൂക്ഷിച്ചു നോക്കിയാലും,  “കളയും വിളയും” തമ്മില്‍ തിരിച്ചറിയാന്‍ അവനു കഴിയില്ല. അതുകൊണ്ടാണ്, കളകള്‍ പറിച്ചു കളയുന്ന പ്രവര്‍ത്തി ദൈവം, ദൈവദൂതര്‍ക്ക് മാത്രമായി നിജപ്പെടുത്തിയത്.

നമ്മുടെ സഹജീവികളെ കുറച്ചു കാണാനും, മറ്റുള്ളവരെ തിരുത്തുവാനും വെമ്പല്‍ കൊള്ളുന്ന മനോഭാവമാണ് സാധാരണയായും ആത്മീയ ജീവിതം നയിക്കുന്നവരില്‍ പോലും കൂടുതലായി കണ്ടു വരുന്നത് എന്നത് തികച്ചും വേദനാജനകമാണ്.. തൊട്ടടുത്തു നില്‍ക്കുന്നവന്‍ ‘കള’യാണെന്ന് വിചാരിച്ചുകൊണ്ട് അവനോട് അവഗണനയോടെ പെരുമാറുമ്പോള്‍, നാം വിസ്മരിച്ചു പോകുന്ന ഒരു കാര്യമുണ്ട്.. "എന്നേക്കാള്‍ അവന്‍ ദൈവ സന്നിധിയില്‍ വിലയേറിയവന്‍" ആയിരിക്കാം എന്ന സത്യസാദ്ധ്യമായ കാര്യം..

നല്ല കള്ളനെ അവസാന നിമിഷത്തില്‍, മാനുഷിക യുക്തിക്കോ വിശ്വാസകണ്ണുകള്‍ക്കോ ന്യായീകരിക്കാന്‍ പറ്റാത്ത വിധത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തിയ നമ്മുടെ രക്ഷകന്‍റെ മനോഭാവം തിരിച്ചറിയാന്‍ നമ്മുക്കാകുമോ..? ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ക്ക് സ്രേഷ്ട്ടരുടെ കൈവെപ്പിലൂടെ പരിശുദ്ധാത്മാവിനെ നല്‍കുകയും, എന്നാല്‍ ആദ്യം പരിശുദ്ധാത്മാവിനെ നല്‍കി ദൈവീക തിരഞ്ഞെടുപ്പ് സ്ഥിരീകരിച്ചുകൊണ്ട്, സ്രേഷ്ട്ടരുടെ അടുക്കലേക്കു ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ വിശ്വാസികളെ അയക്കുകയും ചെയ്യുന്ന ദൈവീകതത്വ ശാസ്ത്രം മാനുഷിക ബുദ്ധികൊണ്ട് എങ്ങനെ വിശകലനം ചെയ്യാന്‍ കഴിയും..? (Acts  10:47)

കരിസ്മാറ്റിക് രീതിയില്‍ പ്രാര്‍ഥിക്കുന്നവര്‍ കരുതുന്നു, കൈയ്യുയര്‍ത്തി പ്രാര്‍ഥിക്കാത്ത ആരും നല്ലവരല്ല എന്ന്.. കൂട്ടായ്മയില്‍ വരാത്തവനെ നാം അവഗണനയുടെ കണ്ണോടെ നോക്കുന്നു. അവന്‍ എത്രമാത്രം നല്ല മനുഷ്യന്‍ ആയിക്കൊള്ളട്ടെ, പക്ഷെ അവന്‍ കൂട്ടായ്മയില്‍ വരുന്നില്ല എന്ന കാരണത്താല്‍ അവനെ സമൂഹത്തില്‍ കുറച്ചു കാണുക നമ്മുടെ സ്വഭാവമായി മാറിയിരിക്കുന്നു.. അവന്‍ ദൈവ സന്നിധിയില്‍ എത്രയോ സ്രേഷ്ട്ടനായി അംഗീകരിക്കപ്പെടുന്നവന്‍ ആയിരിക്കാം എന്ന സത്യം ഈ വചനങ്ങളിലൂടെ ദൈവം നമ്മെ ഓര്‍മ്മിപ്പിച്ചു തരികയല്ലേ..?  

നിശ്ശബ്ദ പ്രാര്‍ഥനയുടെ ഉപഭോക്താക്കളാണ് ഞാനുള്‍പ്പെടുന്ന കരിസ്മാറ്റിക് പ്രാര്‍ഥനാ സമൂഹങ്ങള്‍ ഒക്കെയും.. ഒരു കാലഘട്ടത്തില്‍ വിശ്വാസ സമൂഹം തളരുന്നു എന്ന് കണ്ട് മിണ്ടാമഠങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ അനേകമായ നിത്യാരാധനാ കേന്ദ്രങ്ങളില്‍ അനേകര്‍ കണ്ണീരൊഴുക്കി പ്രാര്‍ഥിച്ചതിന്‍റെ ഫലം കൊണ്ടുകൂടിയാണ് ഈ കാരിസ്മാറ്റിക്കും നവീകരണ പ്രസ്ഥാനങ്ങളും ഉയര്‍ന്നു വന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്.. ഇന്ന് അത് ശക്തമായി നിലനില്‍ക്കുന്നതിലും ഒരു വലിയ പങ്ക് ഈ "മിണ്ടാപ്രാണി"കള്‍ക്കുണ്ട് എന്നതും തള്ളിക്കളയാന്‍ പറ്റാത്ത വസ്തുതയാണ്.

ഒരുവന്‍ ചെയ്യുന്നത് തെറ്റാണെന്ന് പൂര്‍ണ്ണബോധ്യം വന്നാല്‍ അവനെ തിരുത്താന്‍ നമ്മുക്ക് ശ്രമിക്കാം. പക്ഷെ നമ്മുടെ തിരുത്തല്‍ സ്വീകരിക്കാതിരുന്നതിനാല്‍ അവനെ സമൂഹത്തില്‍ വച്ച് അപമാനിക്കുകയോ പുറം തള്ളാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ആത്മീയ പക്വതയല്ല. ദൈവ തിരുമുമ്പാകെ ഒരുവന്‍ ചെയ്യുന്നതില്‍ എന്താണ് ശരിയെന്നും എന്താണ് തെറ്റെന്നും വിവേചിച്ചറിയാന്‍ മനുഷ്യന് ആവില്ല, മറിച്ച് അത് ദൈവ ദൂതന്മാരുടെ ജോലിയാണെന്ന് ഈ വചനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

നാം ആഗ്രഹിക്കുന്ന വിധത്തിലും വിചാരിക്കുന്ന വിധത്തിലും ജീവിക്കാത്തവര്‍ നമ്മുടെ ചുറ്റിലും ഉണ്ടാവും. അവരെല്ലാം 'കള' യാണെന്ന് തെറ്റിദ്ധരിക്കുന്ന വിഡ്ഢിത്തം ഈ നോമ്പ് കാലത്തിന്‍റെ അവസാന നാളുകളില്‍ നമ്മുക്ക് ഉപേക്ഷിക്കാം. എന്നേക്കാള്‍ ദൈവം സ്നേഹിക്കുന്നവനെ കുറ്റപ്പെടുത്താന്‍ എനിക്കെന്തര്‍ഹത..? എന്നേക്കാള്‍ ദൈവം ഇഷ്ട്ടപ്പെടുന്നവനെ സമൂഹത്തില്‍ കുറച്ചു കാണുവാന്‍ എനിക്ക് എന്ത് യോഗ്യത..?
അതുകൊണ്ട് നല്ല വിളയെ കളയെന്ന് കരുതുന്ന പാപത്തിന്‍റെ വിനയില്‍ നിന്നും നമ്മുക്ക് ഓടിയകലാം. എല്ലാവരെയും ഒരുപോലെ കാണാന്‍, എല്ലാ ദൈവീക സൃഷ്ട്ടികളും സ്രേഷ്ട്ടമാണെന്നുള്ള ബോദ്ധ്യം നമ്മുക്ക് വളര്‍ത്താം.


ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവാണ് നമ്മുടെ ശക്തി. ആ സ്നേഹത്തിന്‍റെ സമൃദ്ധിയില്‍ കൂടുതല്‍ ശക്തമായ വിശ്വാസത്തിന്‍റെ ഉടമകളാകുവാന്‍ ദൈവം നമ്മെ ഏവരേയും അനുഗ്രഹിക്കട്ടെ..!

No comments:

Post a Comment